സിനിമ സീരിയൽ നാടക നടൻ പി.സി.സോമൻ അന്തരിച്ചു.

സിനിമാ സീരിയൽ നടനും മുതിർന്ന നാടക പ്രവർത്തകനുമായ പി.സി.സോമൻ അന്തരിച്ചു.അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനായത്. മുന്നൂറ്റമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം പത്താം വയസ്സിലാണ് നാടക രംഗത്തേക്ക് എത്തുന്നത്.തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് അദ്ദേഹത്തിൻ്റെ തുടക്കം. തുടർന്ന് പി.കെ.വിക്രമൻ നായർ, കൈനിക്കര സഹോദരൻമാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ചു.

നാടകങ്ങളിലെ അദ്ദേഹത്തിൻ്റെ പ്രകടനം ശ്രദ്ധിച്ച അടൂർ ഗോപാലകൃഷ്ണനാണ് സിനിമയിൽ ആദ്യവേഷം നൽകുന്നത്.1971 ൽ ‘സ്വയംവരം’ എന്ന ചിത്രത്തിൽ കെ.പി.എ.സി ലളിതയുടെ ഭർത്താവായിട്ടായിരുന്നു ആദ്യ കഥാപാത്രം.തുടർന്ന് അരുപതോളം സിനിമകളിൽ സോമൻ അഭിനയിച്ചിട്ടുണ്ട്.

മതിലുകൾ, കൊടിയേറ്റം, വിധേയൻ, അതിഥി, ഗായത്രി, ഇരുപതാം നൂറ്റാണ്ട്, സി ബി ഐ ഡയറികുറിപ്പ്, ധ്രുവം, കൗരവർ, കണ്ടതും കേട്ടതും, മുത്താരംകുന്ന് പി ഓ, ഫയർമാൻ,അച്ചുവേട്ടന്റെ വീട് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ പാരമ്പരയായ ‘വൈതരണി’യിലെ പോസ്റ്റ്മാൻ കഥാപാത്രം കുഞ്ഞുണ്ണി കുറുപ്പ് അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രമാണ്.എഴുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന് അമച്വർ നാടകനടനുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡും,തുളസിവനം അവാർഡും ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ പിതാവ് ചെല്ലപ്പൻ പിള്ള തിരുവനന്തപുരത്തെ ആദ്യകാല നാടകസംഗത്തിലെ സജീവ സാന്നിധ്യമായിരുന്നു.

ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ജീവനക്കാരനായിരുന്നു പി.സി.സോമൻ. പ്രമുഖ പത്രപ്രവർത്തകനായ അന്തരിച്ച പി.സി. സുകുമാരൻ നായർ അദ്ദേഹത്തിനെ സഹോദരനാണ്.

Related posts